അധ്യായം നാല് : ഇസ്ലാമിക രാഷ്ട്രീയ(ഹാക്കിമിയ്യത്ത്) നിഷേധം: അന്നും ഇന്നും







അധ്യായം നാല്


ഇസ്ലാമിക രാഷ്ട്രീയ(ഹാക്കിമിയ്യത്ത്) നിഷേധം: അന്നും ഇന്നും


ഇസ്ലാമിക നാടുകളില്‍ ശരീഅത്തായിരുന്നു കഴിഞ്ഞകാലമത്രയും നിയമസംഹിതയായി വര്‍ത്തിച്ചിരുന്നത്. ഏത് പ്രശ്നത്തിലുമുള്ള വിധിതീര്‍പ്പുകളും അതനുസരിച്ച് മാത്രമായിരുന്നു നടത്തപ്പെട്ടിരുന്നതും. അധര്‍മികളും താന്തോന്നികളുമായ സ്വേഛാധിപതികള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ ചിലതൊക്കെ നടപ്പിലാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നത് ശരിയാണെങ്കിലും അവരും ശരീഅത്തിനെ ആദരിക്കുന്നവര്‍ തന്നെയായിരുന്നു. അവര്‍ തെറ്റ് ചെയ്തു എന്നുമാത്രം. എന്നാല്‍ മുസ്ലിംകള്‍ തങ്ങള്‍ക്കായി ഇസ്ലാമിക ശരീഅത്തല്ലാത്ത മറ്റൊരു നിയമസംഹിത ഉണ്ടാക്കുകയോ സംഗീകരിക്കുകയോ ചെയ്ത സംഭവം അവരുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഹിജ്റ പതിമൂന്നാം നൂറ്റാണ്ടിന്റെ അര്‍ദ്ധ ഘട്ടം വരെ ഈ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇതിന്നപവാദമായി ഒരു സംഭവമുണ്ട്. അതായത്, ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ താര്‍ത്താരി ഭരണാധികാരികള്‍-അവര്‍ മുസ്ലിംകളായതിനു ശേഷം തന്നെ-ഇസ്ലാമിക ശരീഅത്തിനുപകരം ഒരു നിയമസംഹിത നിര്‍മിച്ചുണ്ടാക്കി. ചരിത്രത്തില്‍ 'യാസ' എന്നും 'യാസിഖ്' എന്നും അതറിയപ്പെടുന്നു. വിവിധ ശരീഅത്തുകളില്‍നിന്ന് ചിലത് തിരഞ്ഞെടുത്തും ഇഛാനുസരണം പലതും കൂട്ടിച്ചേര്‍ത്തുമുണ്ടാക്കിയ പ്രസ്തുത 'ശരീഅത്താ'യിരുന്നു ഭരണത്തിന്റെ അടിസ്ഥാനമായി അവര്‍ അംഗീകരിച്ചതും തങ്ങളുടെ ജനതക്കുള്ള നിയമമായി നിശ്ചയിച്ചതും. എന്നാല്‍ മുസ്ലിം ലോകം പൊതുവെ അവരുടെ ഈ കൃത്രിമ ശരീഅത്തിന് വഴങ്ങിയില്ല. അതുപഠിക്കുകയോ തങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുകയോ ചെയ്തില്ല. തന്നിമിത്തം അതിന്റെ സ്വാധീനം മുസ്ലിം നാടുകളില്‍നിന്ന് കമേണ തുടച്ചുനീക്കപ്പെട്ടു. താര്‍ത്താരികളുടെ അത്യന്തം ദ്രോഹകരമായ ഈ ദുര്‍നടപടിക്കെതിരെ ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യയെ പോലുള്ളവര്‍ ജിഹാദ് ഫത്വ ഇറക്കുകയും അത് ശിര്‍ക്കുംകുഫ്റുമാണെന്ന് പഖ്യാപിക്കുകയും കഴിയുംവിധമെല്ലാം അവര്‍ക്കെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന കാര്യം ഗൌരവപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. 1582ല്‍ അക്ബര്‍ ചകവര്‍ത്തി നടപ്പാക്കിയ ദീനെ ഇലാഹിയും ചെറിയൊരപവാദമായി കണക്കാക്കാം. അതിനും സമൂഹത്തില്‍ വേരോടാന്‍ കഴിഞ്ഞില്ല. അന്നത്തെ മുസ്ലികളില്‍ അവശേഷിച്ചിരുന്ന ഈമാനിന്റെ ശക്തിയാണ് ഈ രണ്ടു സംരംഭങ്ങളും പരാജയപ്പെടാനുള്ള കാരണം.

പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളില്‍ പൌരസ്ത്യ നാടുകളില്‍ ഇരച്ചുകയറിയ പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ വീക്ഷണവിശ്വാസങ്ങള്‍ അവിടങ്ങളില്‍ ശക്തിയായി പ്രചരിപ്പിക്കുകയും അധികാര മാധ്യമങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ അധിനിവിഷ്ഠ പ്രദേശങ്ങളില്‍ പാശ്ചാത്യരുടെ ഭാഷയും സംസ്കാരവും ജീവിത വൈകൃതങ്ങളും നടപ്പാക്കപ്പെട്ടു. തദ്ഫലമായി പൌരസ്ത്യനാടുകളിലെ നിവാസികള്‍ സാമ്രാജ്യത്ത്വ ശക്തികളുടെ ആശയാദര്‍ശങ്ങളുടെ വാഹകരായി മാറി. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനല്ല, ജനങ്ങള്‍ക്കാണെന്ന പാശ്ചാത്യന്‍ സിദ്ധാന്തത്തിന് മുസ്ലിം നാടുകളില്‍ പോലും വമ്പിച്ച പ്രചാരം ലഭിച്ചു  الدين لله والوطن للجميع (മതം ദൈവത്തിന്, രാജ്യം ജനങ്ങള്‍ക്ക്),  الدين لله والشرع للشعب   (നിയമനിര്‍മാണാധികാരം ജനങ്ങള്‍ക്ക്) പോലുള്ള സഅ്ദ് സഖ്ലൂലിന്റെ മുദ്രാവാക്യങ്ങള്‍ ഇതിന്റെ പ്രകടമായ തെളിവാണ്. ഭരണ-രാഷ്ട്രീയ കാര്യങ്ങള്‍ ദുന്‍യാവിന്റെ കാര്യങ്ങളാണെന്നും അതിന്ന് ദീനുമായി ബന്ധമില്ലെന്നും സ്ഥാപിക്കാനായി അലി അബ്ദുര്‍റാസിഖ് എഴുതിയ الإسلام وأصول الحكم    (ഇസ്ലാമും ഭരണ നിയമങ്ങളും) എന്ന പുസ്തകം മുസ്ലിം ജനസാമാന്യത്തെ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെ കുറിച്ചും ഇസ്ലാമിന്റെ ഭരണ-രാഷ്ട്രീയ തത്വങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്നതില്‍ സാരമായി പങ്കുവഹിച്ചു.

ഈജിപ്തില്‍ 1856 വരെ ശരീഅത്ത് കോടതികളായിരുന്നു നീതിന്യായം നടത്തിയിരുന്നത്. പിന്നീട് ഗവണ്‍മെന്റ് അതിന്റെ നിയമവ്യവസ്ഥ ഫ്രഞ്ച് നിയമമനുസരിച്ച് മാറ്റി. ശര്‍ഈ കോടതികള്‍ക്ക് മുസ്ലിംകളുടെ വ്യക്തിനിയമങ്ങള്‍ മാത്രം വിട്ടുകാടുത്തു. ഹിജ്റ ഏഴാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ പതിനാലാം നൂറ്റാണ്ടിന്റെ മധ്യംവരെ ആറു നൂറ്റാണ്ടിലധികം കാലം ഇസ്ലാമിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രമായിരുന്നു തുര്‍ക്കി. അവിടെ 1517ല്‍ സ്ഥാപിതമായ ഖിലാഫത്ത് വ്യവസ്ഥ 1924ല്‍ ദുര്‍ബലമാക്കപ്പെട്ടു. ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട തുര്‍ക്കി സിവില്‍നിയമം തന്നെയായിരുന്നു ഇറാഖിലും ലബനാനിലും സിറിയയിലുമെല്ലാം നടപ്പിലുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് തുര്‍ക്കിയും അല്‍ബേനിയയുമാണ് ഇസ്ലാമിക ശരീഅത്തിനെ മനുഷ്യ ജീവിതത്തില്‍ നിന്ന്, വിശിഷ്യാ, ഭരണ-രാഷട്രീയ മേഖലകളില്‍നിന്ന് തുരത്തുന്നതില്‍ ഏറ്റവുമധികം മുമ്പോട്ട് പോയത്. ഇരുപതാം നൂറ്റാണ്ടില്‍ തങ്ങള്‍ മതേതര സ്റ്റേറ്റുകളാണെന്ന് ആ രണ്ടു നാടുകളും 'ധീരമായി' പ്രാഖ്യാപിച്ചു. തങ്ങളുടെ നിയമവ്യവസ്ഥ ഇറ്റലി, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ് എന്നിവയുടെ നിയമമനുസരിച്ച് മാറ്റുകയുണ്ടായി. മുസ്ലിംകളുടെ വ്യക്തിനിയമങ്ങളെ പോലും അവര്‍ വെറുതെവിട്ടില്ല. ലോകത്തെവിടെയും ഒരൊറ്റ അമുസ്ലിം രാഷ്ട്രം പോലും ചെയ്തിട്ടില്ലാത്ത കൂരതയാണവര്‍ കാണിച്ചത്.

ഇത്തരമൊരു പശ്ചാതലത്തിലാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുന്നത്. തൌഹീദിനെതിരെ ഉയര്‍ന്ന ഏറ്റവും പുതിയതും ശക്തമായ വെല്ലുവിളി നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തമാണെന്ന് അവ മനസ്സിലാക്കി. അല്ലാഹുവിന്റെ അവകശ-തൌഹീദി-ന് നേരെയുള്ള ഈ കയേറ്റത്തെയും പങ്കുചേര്‍ക്കലിനെയും കയും കട്ടി നോക്കിനില്‍ക്കാന്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമായിരുന്നില്ല. അതിനാലാണ് നിയമനിര്‍മാണാധികാരം അല്ലാഹുവിനാണെന്ന കാര്യം അവ അടിക്കടി ഊന്നിപ്പറഞ്ഞുകാണ്ടിരിക്കുന്നത്.

പ്രസിദ്ധ സലഫി പണ്ഡിതനായ അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പറയുന്നു: തിരുമേനിക്കു ശേഷം മുസ്ലിംകളുടെ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഖലീഫമാരായിരുന്നല്ലോ. ദീനിനോടും അതിന്റെ അത്യുന്നതമായ രാഷ്ട്രീയ നയങ്ങളോടുമുള്ള അടുപ്പത്തില്‍ ഏറ്റക്കുറവുകളോടെ ഒരു ഖലീഫക്കുശേഷം മറ്റൊരു ഖലീഫ അത് കൈകാര്യം ചെയ്തുപോന്നു. ചരിത്രത്തില്‍ ഏറ്റവും പ്രശോഭിച്ചു നില്‍ക്കുന്നത് ഖിലാഫത്തുര്‍റാശിദയുടെ ഘട്ടമാണ്. പിന്നെ കമപ്രകാരം ബനൂ ഉമയ്യ, ബനൂ അബ്ബാസ്, ബനൂ ഉസ്മാന്‍, പിന്നെ ഖുര്‍ആന്റെയും സുന്നത്തിന്റെയും പതാകക്കു കീഴില്‍ ഭരണം നടത്തിയ മറ്റുള്ളവരും. ഈ ഘട്ടങ്ങളിലൊക്കെ മുസ്ലിംകള്‍-ഭരണാധികാരികളും ഭരണീയരും-തങ്ങളുടെ ഇജ്തിഹാദും ബോധവുമനുസരിച്ച് ശര്‍ഈ ഭരണം തന്നെയാണ് അംഗീകരിച്ച് വന്നിരുന്നതെന്ന് വ്യക്തം. സകല പ്രശ്നങ്ങളുടെയും പരിഹാര കന്ദ്രമായും നേതാവിന്റെയും പ്രജകളുടെയും മേല്‍ വിധികര്‍ത്താവായും ഇസ്ലാമിക രാഷ്ട്രത്തിലും അനിസ്ലാമിക രാഷ്ട്രത്തിലും യുദ്ധ-സമാധാന അവസ്ഥകളിലുമൊക്കെ അമുസ്ലിംകളുമായുള്ള സമീപനം എപ്രകാരമായിരിക്കണമെന്നതിന്റെ മാര്‍ഗദര്‍ശകമായുമെല്ലാം ഖുര്‍ആനും സുന്നത്തുമാണ് അംഗീകരിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഹിജ്റ: 1345ല്‍ ഉസ്മാനിയാ കുടുംബത്തിലെ ഒടുവിലത്തെ സുല്‍ത്താന്റെ പതനത്തോടെ, പതിമൂന്ന് നൂറ്റാണ്ടുകാലം നിരന്തരമായി നിലനിന്നുവന്നിരുന്ന ഖിലാഫത്ത് അവസാനിച്ചു. അതോടെ മുസ്ലിംകള്‍ അവരുടെ നാടുകളില്‍ മുന്‍ നൂറ്റാണ്ടുകളിലൊന്നും തുല്യതയില്ലാത്തതും തികച്ചും വിചിത്രവുമായ അവസ്ഥ വിശേഷങ്ങളെ നേരിടേണ്ടിവന്നു. ആ അവസ്ഥാ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടവയിതാ:

നാട്ടില്‍ നടപ്പുണ്ടായിരുന്ന ഇസ്ലാമിക നിയമങ്ങളും വ്യവസ്ഥകളുമൊക്കെ മാറ്റി പകരം അനിസ്ലാമികനിയമങ്ങളും വ്യവസ്ഥകളും നടപ്പിലാക്കി. വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിമറിച്ചു. പകരം ജിവിതത്തിന്റെ പാശ്ചാത്യന്‍ ഭൌതിക വ്യാഖ്യാനത്തില്‍ വിശ്വസിക്കുന്നവരും ഇസ്ലാമികാദര്‍ശത്തെയും ശരീഅത്തിനെയും എതിര്‍ക്കുന്നവരുമായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുതകുന്ന ഒരു രീതി നടപ്പില്‍ വരുത്തി. ഇസ്ലാമിക ഖിലാഫത്ത് പൂര്‍ണമായും ദുര്‍ബലപ്പെടുത്തുക മാത്രമല്ല, അത് തിരിച്ചുകൊണ്ടു വരാനുള്ള ഏതു ശ്രമവും നിയമദൃഷ്ട്യാ ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു....

വന്നുഭവിച്ച ഈ സ്ഥിതിവിശേഷങ്ങളകറ്റാന്‍ മുസ്ലിംകള്‍ പിന്നീട് മിക്കവാറും എല്ലാ സ്ഥലത്തും പരിശ്രമിച്ചിട്ടുണ്ട്. സത്യനിഷേധികളായ ഈ കാളോണിയല്‍ ശക്തികള്‍ക്കെതിരെ അവര്‍ വിപ്ലവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തല്‍ഫലമായി മിക്ക രാജ്യങ്ങളും രാഷ്ട്രീയ സ്വാതന്ത്യ്രം നേടുകയും ചെയ്തു. പക്ഷേ, ഈ കൊളോണിയല്‍ ശക്തികള്‍ ദീനിന് വിരുദ്ധമായ ഒരവസ്ഥ സൃഷ്ടിച്ചുവെച്ചതിനു ശേഷം മാത്രമാണ് മുസ്ലിം നാടുകളില്‍നിന്ന് കട്ടുകട്ടിയിട്ടുള്ളത്. നീണ്ട സമരത്തിലൂടെയല്ലാതെ മാറ്റിയെടുക്കാന്‍ സാധ്യമല്ലാത്ത ഒരവസ്ഥ. അതിന്റെ സവിശേഷതകള്‍ ഇങ്ങനെ വിവരിക്കാം.

1. മുസ്ലിംകളുടേത് തന്നെയായ പാവ ഗവണ്‍മെന്റുകള്‍ നിലവില്‍ വന്നു. അതായത് പാശ്ചാത്യന്‍ സമ്പ്രദായത്തിനും സംസ്കാരത്തിനുമൊത്ത് വളര്‍ത്തപ്പെട്ട ഒരു തലമുറയിലും പാശ്ചാത്യന്‍ നിയമവ്യവസ്ഥകളിലും രൂപം കാണ്ട ഒരവസ്ഥാ വിശേഷം.

2. കൊളോണിയല്‍ ശക്തികള്‍ മുസ്ലിം നാടുകളില്‍ കാലുകുത്തിയപ്പോള്‍ ഒന്നാമതായി ശ്രമിച്ചത് തങ്ങളുടെ ഇരിപ്പുറപ്പിക്കാനും മുസ്ലികള്‍ തങ്ങളുടെ ദീനിലേക്ക് രണ്ടാമതും മടങ്ങുന്നത് പൂര്‍ണമായൂം തടയുന്നതിന് തങ്ങളുണ്ടാക്കിയ പദ്ധതികള്‍ നടപ്പില്‍ വരുത്താനുമായിരുന്നു. അതിനായി ഒരിക്കലും തട്ടിനീക്കാന്‍ സാധ്യമല്ലാത്ത അഥവാ നീണ്ടകാലത്തെ കഠിനാദ്ധ്വാനം കാണ്ടല്ലാതെ തട്ടിനീക്കാന്‍ കഴിയാത്ത വിധമുള്ള ഭയാനകമായ തടസ്സങ്ങള്‍ വലിച്ചിടുന്നതില്‍ അവര്‍ ശ്രദ്ധ കന്ദ്രീകരിച്ചു. അവയില്‍ ഏറ്റവും കടുത്ത തടസ്സം ഇസ്ലാമിക ശരീഅത്തും നിയമങ്ങളും മാറ്റി പകരം അനിസ്ലാമിക നിയമവ്യവസ്ഥകള്‍ നടപ്പിലാക്കുകയായിരുന്നു. അതുവഴി ശരീഅത്ത് അധികാരത്തില്‍നിന്ന് തുരത്തപ്പെട്ടു. നിയമനിര്‍മാണാധികാരം ഏകാധിപതിക്കോ ഭരണകക്ഷിക്കോ പ്രതിനിധിസഭക്കോ നല്‍കിക്കൊണ്ട് കിതാബിനോ സുന്നത്തിനോ മറ്റു ഇസ്ലാമിക നിയമസ്രോതസ്സുകള്‍ക്കോ മാത്രമായിരിക്കണം ആ അധികാരമെന്ന ഉപാധി പൂര്‍ണമായും തിരുത്തപെട്ടു. ഖുര്‍ആന്‍, ബൈബിള്‍, ഇംഗ്ലീഷ് ഫ്രഞ്ച് നിയമസംഹിതകള്‍ കീഴ്വഴക്ക സമ്പ്രദായങ്ങള്‍ തുടങ്ങി ഏതുമാവാം നിയമ സ്രോതസ്സുകള്‍. ഖുര്‍ആനിന്നും സുന്നത്തിനും പ്രത്യേകതയൊന്നുമില്ല എന്നും തീരുമാനിക്കപ്പെട്ടു.

 فلا وربك لا يؤمنون حتى يحكموك فيما شجر بينهم(النساء:65)، وأن احكم بينهم بما أنزل الله ولا تتبع أهواءهم(المائدة:49)، أفتؤمنون ببعض الكتاب وتكفرون ببعض (البقرة:85)  എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ പ്രകാരം ഇത് തനി കുഫ്റാണെന്ന് വ്യക്തമാണല്ലോ. ഇസ്ലാമില്‍ അധിഷ്ഠിതമല്ലാത്ത സാമ്പത്തിക വ്യവസ്ഥ. ഒന്നുകില്‍ പലിശയും കുത്തകകളും ഹലാലാക്കുന്ന, ധനവിതരണം ദുഷിപ്പിക്കുന്ന, ജനങ്ങളെ വ്യത്യസ്ത തട്ടുകളാക്കുന്ന മുതലാളിത്ത വ്യവസ്ഥിതി. അല്ലെങ്കില്‍ കഴിവുകള്‍ മരവിപ്പിക്കുന്ന, പ്രേരകങ്ങള്‍ നിര്‍വീര്യമാക്കുന്ന, ഗവേഷണ-പര്യവേക്ഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന, വ്യക്തി സ്വാതന്ത്യ്രം ഹനിക്കുന്ന സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് വ്യവ്സ്ഥിതി. ധാരാളം സംസാരിക്കുന്ന, എന്നാല്‍ എന്താണ് സംസാരിക്കുന്നതെന്നറിയാത്ത ഉന്നത സര്‍ട്ടിഫിക്കറ്റുകള്‍കരസ്ഥമാക്കിയിട്ടുള്ള പക്ഷേ, ദീനിന്റെയോ ദുന്‍യാവിന്റെയോ കാര്യത്തില്‍ ആശ്രയിക്കാന്‍ കൊള്ളാത്ത 'അഭിജ്ഞ'രെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ-ശിക്ഷണ പദ്ധതി നടപ്പില്‍ വന്നു... ഖിലാഫത്തിനു ശേഷമുള്ള മുസ്ലിം അവസ്ഥയെ വളരെ ചുരുക്കിപ്പറഞ്ഞതാണിത്. (അല്‍ മുസ്ലിമൂന വല്‍ അമലുസ്സിയാസി, പേജ്: 12-16).

ചുരുക്കത്തില്‍, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മുസ്ലിം നാടുകളെ വീതം വെച്ചെടുത്ത പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ വിദ്യാഭാസ-നിയമ മേഖലകളിലും മറ്റും നടത്തിയ പരിഷ്കരണങ്ങളിലൂടെ, പൊതുവേ അഭ്യസ്തവിദ്യരും ഉന്നതസ്ഥാനീയരും കഴിവുറ്റവരുമായിരുന്ന ലക്ഷക്കണക്കിന് മുസ്ലിം നാമധാരികളായ ഹാക്കിമിയ്യത്ത് വിരോധികളെ സൃഷ്ടിച്ചെടുത്തു. തുര്‍ക്കിയിലെ കമാലിസ്റ്റുകള്‍, ദല്‍വായിമാര്‍, ഫൈസിമാര്‍, പര്‍വേസ്മാര്‍, റുശ്ദിമാര്‍... തുടങ്ങിയവരും 'ധൈര്യപൂര്‍വം' മറനീക്കി പുറത്തുവന്ന ഈജിപ്തിലെ അലി അബ്ദുര്‍റാസിഖും. ഇസ്ലാമിലും ഖുര്‍ആനില്‍തന്നെയും പിഴവുണ്ടെന്ന് വാദിച്ച പാക്കിസ്താനിലെ അയ്യൂബ് ഖാനും, ഇസ്ലാമിലെ ഖിസ്വാസും ഫിദ്യയുമെല്ലാം 'ആധുനിക നാഗരികതയോട് യോജിക്കാത്തതും മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കും മാത്രം പറ്റിയതുമാണെ'ന്ന് പറഞ്ഞ ബേനസീര്‍ ബൂട്ടോയും, പാക്കിസ്ഥാനില്‍ സ്റ്റേറ്റ് മതം ഇസ്ലാമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ 'ഞങ്ങള്‍ക്ക് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റാതായല്ലോ' എന്ന് പല്ലിറുമ്മിയ മുസ്ലിം ലീഗിലെ ചില നേതാക്കളും, ഇന്നും മുസ്ലിം നാടുകളില്‍ ശരീഅത്ത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അമേരിക്കയുടെ വാലായി നടക്കുന്ന സ്വേഛാധിപതികളായ ഭരണാധികാരികളും... ചില ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍ ഈ ഹാക്കിമിയ്യത്ത് വിരോധികള്‍ ലോകത്ത് പൊതുവെയും മുസ്ലിം നാടുകളില്‍ വിശേഷിച്ചും സൃഷ്ടിച്ചുവിടുന്ന വ്യാപകമായ തൌഹീദ് നിഷേധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റ് സലഫി പണ്ഡിതന്മാര്‍ തികച്ചും ബോധവാന്മാരായിരുന്നെന്നും അതിനെ നേരിടാന്‍ അവര്‍ കഴിവതും പരിശ്രമിച്ചിട്ടുണ്ടെന്നുമുള്ള യാഥാര്‍ഥ്യം മുമ്പുദ്ധരിച്ചതും താഴെ ഉദ്ധരിക്കാനിരിക്കുന്നതുമായ പണ്ഡിത വചനങ്ങളില്‍നിന്ന് തികച്ചും വ്യക്തമാണ്. എന്നാല്‍ കേരളത്തിലെ നമ്മുടെ 'ഇസ്ലാഹീ' സുഹൃത്തുക്കളും സാമുദായിക രാഷ്ട്രീയക്കാരും 'സെക്യുലറിസ്റ്റ് മുസ്ലിം ബുദ്ധിജീവി'കളും പറയുന്നതെന്താണെന്നല്ലേ?. ഹാക്കിമിയ്യത്ത് പ്രശ്നം വെറും സാങ്കല്‍പികമാണ്. അതിനെ നിഷേധിക്കുന്നവരായി ആരുംതന്നെയില്ല!. മക്കാ മുശ്രിക്കുകള്‍ പോലും ഹാക്കിമിയ്യത്ത് അംഗീകരിച്ചിരിന്നു!.

സുഊദി അറേബ്യയിലെ യാമ്പൂ ഇന്ത്യന്‍ ഇസ്വ്ലാഹീ സെന്റര്‍ പ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്ലാമി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു' എന്ന ലഘുലേഖയില്‍ ഇപ്രകാരം കാണാം. ('ജമാഅത്തുകാരുടെ) പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും കണ്ടാല്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് മറ്റു മുസ്ലിംകള്‍ അവരെ വിമര്‍ശിക്കുന്നതെന്നാണ് തോന്നുകെ. സത്യത്തില്‍ ഈ പരമാധികാര പ്രശ്നം മുസ്ലിംകള്‍ക്കിടയില്‍ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുവാന്‍ മുശ്രിക്കുകള്‍ പോലും സന്നദ്ധമായിരുന്നുവെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്(23:88,89). ഇന്ന് ജീവിച്ചിരിക്കുന്ന ബഹുദൈവാരാധകരും സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നവരാണ്. ജനങ്ങളോട് അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുവാനല്ല; പ്രത്യുത പരമാധികാരമുള്ളവനെന്ന് എല്ലാവരും അംഗീകരിക്കുന്ന പടച്ചതമ്പുരാനെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്മാരെല്ലാം നിയോഗിതരായത്.'

കെ.പി മുഹമ്മദ് മൌലവി എഴുതുന്നു: 'ദൈവാധിപത്യം എന്ന സങ്കല്‍പം തന്നെ ശരിയല്ല. ഭൂമിയിലേയും പ്രപഞ്ചത്തിലേയും മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് തന്നെ. അത് അഭംഗുരം തുടരുന്നുമുണ്ട്. പ്രപഞ്ചത്തിലെ ഈ ദൈവാധിപത്യത്തെ കുറിച്ച് പറയുന്ന പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തി മനുഷ്യന്‍ ഭൂമിയില്‍ കയ്യാളേണ്ടുന്ന ഭരണാധികാരത്തിന് ബാധകമാക്കുന്ന പതിവ് രാഷ്ട്രീയ കണ്ണൂള്ള ചില മതപ്രവര്‍ത്തകര്‍ സ്വീകരിക്കാറുണ്ട്. ഈ വ്യാഖ്യാനം പിഴവാണ്. ഭരണപരമായ കാര്യങ്ങള്‍ സ്വാതന്ത്യ്രപൂര്‍വം കയ്യാളാന്‍ മനുഷ്യര്‍ക്ക് വിട്ടുകാടുത്തിട്ടുള്ളതാണ്.' (മാതൃഭൂമി റമളാന്‍ സപ്ലിമന്റ്, 1995)

അദ്ദേഹം തന്നെ പറയുന്നു: 'ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരവും നിയന്ത്രണാവകാശവും അല്ലാഹുവിന് മാത്രമാണ്. ബഹുദൈവാരാധകരും ഇത് സമ്മതിക്കുന്നു. അതിലാര്‍ക്കും പങ്കും സ്വാധീനവുമില്ല. ഇതാണ് യഥാര്‍ഥത്തില്‍ ദൈവിക ഭരണം(ഹുകൂമത്തുല്‍ ഇലാഹിയ്യ) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഇത് മറ്റൊരു നിലക്ക് വ്യാഖ്യാനിച്ച് ദൈവികഭരണം നഷ്ടപ്പെട്ടിരിക്കയാണെന്നും അത് പുന:സ്ഥാപിക്കേണ്ടത് വിശ്വാസികളുടെ ഏറ്റവും പ്രധാനമായ ചുമതലയാണെന്നും വാദിക്കുന്നവരുണ്ട്'. (അല്‍ മനാര്‍: 1989 ഡിസംബര്‍, പേജ്:25)



    ولا يشرك في حكمه أحدا (الكهف:27) എന്ന ആയത്തിന്റെ വിശദീകരണമായി 'ഇബാദത്തും ഇത്വാഅത്തും' എന്ന പുസ്തകത്തില്‍ കെ.പി മുഹമ്മദ് മൌലവി എഴുതിയതിങ്ങനെ: 'അവന്റെ ഹുക്മില്‍ നിങ്ങള്‍ ആരേയും പങ്കുചേര്‍ക്കരുത്' എന്നല്ല ഖുര്‍ആന്‍ പറഞ്ഞത്. 'അവന്റെ ഹുക്മില്‍ ആരെയും പങ്കുചേര്‍ക്കുന്നില്ല' എന്നാണ്. അപ്പോള്‍ അവന്റെ ഹുക്മ് ആരുടേയും പങ്കില്ലാതെ തന്നെ അവന്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നല്ലേ ഇതിന്റെ അര്‍ഥം?. ഇവര്‍ പറയുന്ന ഭൌതിക ലോകത്തെ ഭരണമാണ് 'ഹുക്മ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് എങ്കില്‍ ആ ഹുക്മില്‍ പലരും ഇവിടെ പങ്കുവഹിക്കുന്നുണ്ട്. അപ്പോള്‍ അല്ലാഹു പറഞ്ഞ 'ഹുക്മ്' ഭൌതിക ഭരണമല്ലെന്ന് തിര്‍ച്ച'(പേജ്: 100). അല്‍പംകൂടി മുന്നോട്ട് പോയി അദ്ദേഹം തുടരുന്നു: 'എന്നാല്‍ ഈ പരിശുദ്ധ വചനത്തെ വളച്ചൊടിച്ചത് നോക്കൂ!. എന്തൊരല്‍ഭുതം!. പഞ്ചായത്ത് ഭരണം മുതല്‍ രാജ്യഭരണംവരെ ഇവിടെ മനുഷ്യരാണ് നടത്തുന്നത്. ഇവരില്‍ ദൈവനിഷേധികളുണ്ട്. അതിന് യുക്തമായ ചില നിയമങ്ങള്‍ ഭരണാധികാരികള്‍ ഉണ്ടാക്കുന്നുമുണ്ട്. ഇത് മനുഷ്യന്‍ ചെയ്യുന്ന കാര്യമായിട്ടാണ് എല്ലാവരും കാണുന്നത്. അപ്പോള്‍ ഈ ഭരണനിയമങ്ങളെ പറ്റിയല്ല ഇവിടെ 'ഹുക്മ്' എന്ന് അല്ലാഹു പ്രയോഗിച്ചിട്ടുള്ളതെന്ന് വ്യക്തം.(പേജ്:103).


സൂറ: യൂസുഫ് 67-ാം സൂക്തത്തിലെ ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹ് എന്ന ആയത്തിനെ സംബന്ധിച്ച് കെ.പി മുഹമ്മദ് മൌലവി: 'ഇവിയുെള്ള വിധികര്‍തൃത്വം മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ അവന്‍ പാലിക്കേണ്ട വിധികളല്ല, മറിച്ച് മനുഷ്യ ജീവിതപ്രശ്നങ്ങളിലെ ദൈവിക നിയന്ത്രണമെന്ന വിധിയാണ് ഇതെന്ന് സുവ്യക്തമാണല്ലോ... ഏറെക്കുറെ ഇതെ ആശയം തന്നെയാണ് അല്ലാഹുവിന് മാത്രമാണ് ഹുക്മ് എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രയോഗങ്ങളെല്ലാം. അവയൊന്നും തന്നെ മനുഷ്യന്‍ അവന്റെ ഭൌതിക ജീവിത സൌകര്യങ്ങള്‍ക്കായി ഉണ്ടാക്കുന്ന നിയമങ്ങളെ ബാധിക്കുന്നില്ല... മേല്‍ പറഞ്ഞ ആയത്തുകളില്‍ ഒന്നുംതന്നെ ഹുക്മ് എന്നതുകൊണ്ട് ഭരണവ്യവസ്തിതിയല്ല ഉദ്ദേശ്യമെന്ന് നാം കണ്ടു. അല്ലാഹുവിന്റേതല്ലാത്ത ആരുടേയും യാതൊരു നിയമവും സ്വീകരിക്കാന്‍ പാടില്ലെന്നോ അവയനുസരിച്ചാല്‍ ശിര്‍ക്കാണെന്നൊ പറയുന്നത് അബദ്ധമണെന്നും നാം മനസ്സിലാക്കി (ഇബാദതും ഇത്വാഅതും പേജ്: 93, 96). കെ. ഉമര്‍ മൌലവി പറയുന്നു: 'പക്ഷെ, മതം ഒരിക്കലും രാഷ്ട്രീയമല്ല, രാഷ്ട്രീയമൊരിക്കലും മതവുമല്ല' (സല്‍സബീല്‍, പു:7, ല:1, പേ:27)

'ഗുണവിശേഷണങ്ങളിലെ ഏകത്വം എന്ന കാര്യം തൌഹീദിന്റെ അര്‍ഥത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ല.... അധികാരാവകാശങ്ങളില്‍ അല്ലാഹുവിന്റെ ഏകത്വം എന്നതും തൌഹിദില്‍ പ്രസക്തമല്ല'.(സല്‍ സബീല്‍: 1996 ജൂലൈ 20 പേജ്:43)

'മതവിഷയങ്ങള്‍ പ്രധാനമായിരിക്കട്ടെ അപ്രധാനമായിരിക്കട്ടെ, അവയെല്ലാം വ്യക്തമായ നിര്‍ദ്ദേശം നല്‍കിയതിന് ശേഷം മാത്രമേ തിരുമേനി വിടപറഞ്ഞിട്ടുള്ളൂ. തൌഹീദിന്റെ വിശാലമായ അര്‍ഥകല്‍പനയില്‍ ഭരണവും ഉള്‍പ്പെടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അണുഅളവ് തെറ്റാതെ കണിശവും സുവ്യക്തവുമായ നിയമനിര്‍ദ്ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷേ ഭരണം ദുന്‍യാവിന്റെ കാര്യമായതിനാല്‍ അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കട്ടെ. 'നിങ്ങളുടെ ലൌകിക കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ നിങ്ങള്‍ തന്നെയാണെ'ന്ന തിരുവചനത്തിന്റെ താല്‍പര്യത്തോട് അനുരൂപമായിക്കൊണ്ടാണ് തിരുമേനി അതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരുന്നത്. (സല്‍സബീല്‍: പു:2 ലക്കം:2 പേ:6) 'രാഷ്ട്രീയം ഭൌതിക നേട്ടത്തിനുള്ള പരിശ്രമവും മതം പരലോക വിജയത്തിനുള്ള അധ്വാനവുമാകുന്നു. അടിസ്ഥാനപരമായി തന്നെ മതവും രാഷ്ട്രീയവും ഇവിടെ വേര്‍തിരിയുന്നു' (സല്‍സബീല്‍, പുസ്തകം:7, ലക്കം:1)

'ജമാഅത്തെ ഇസ്ലാമിയുമായി ഞങ്ങള്‍ക്കുള്ള കാര്യമായ എതിര്‍പ്പ് അല്ലാഹുവല്ലാത്തവരെ നിരുപാധികം അനുസരിക്കല്‍ ശിര്‍ക്കാണെന്ന് അവര്‍ വാദിക്കുന്നുണ്ട്. അത് ഇസ്ലാമിലുള്ളതല്ല. മൌദൂദി സാഹിബിന് മുമ്പ് മതരംഗത്ത് അങ്ങനെ ഒരു ശബ്ദം കള്‍ക്കപ്പെട്ടിട്ടില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്' (സല്‍ സബീല്‍, പുസ്തകം:3 ലക്കം: 3, പേജ്: 40)

രാഷ്ട്രിയ രംഗത്ത് സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച ചോദ്യത്തിന് ഇതേ പണ്ഡിതന്‍ നല്‍കിയ മറുപടി ഇങ്ങനെ വായിക്കാം. 'യഥാര്‍ഥ മുസ്ലിമായി ജീവിക്കാന്‍ രാഷ്ടീയ പാര്‍ട്ടികളെ അന്വേഷിക്കേണ്ട ആവശ്യമില്ല. അന്വേഷിച്ചാലൊക്കുകയുമില്ല. മതഗ്രന്ഥങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ വാങ്ങാന്‍ ആരും മീന്‍മാര്‍ക്കറ്റില്‍ പോവുകയില്ലല്ലോ'. (സല്‍സബീല്‍: പു:2, ല:9,പേ:32)

ശബാബ് വാരിക എഴുതുന്നു: 'രാഷ്ട്ര സംസ്ഥാപനം തൌഹീദിന്റെ പരിധിയില്‍ പെടുകയില്ല എന്ന് മുജാഹിദ് പ്രസ്ഥാനം വാദിക്കുന്നു'(ശബാബ്, സെപ്തംബര്‍ 19, 1986)

'പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം ആ പ്രവിശാല രാഷ്ട്രത്തിന്റെ പരമാധികാരി അല്ലാഹു തന്നെയാണ്. അവിടെ ഭരണമാറ്റമില്ല. അതുകൊണ്ടുതന്നെ ഭരണപ്രശ്നങ്ങളും ഉത്ഭവിക്കുന്നില്ല. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും, താന്‍ സൃഷ്ടിയും ആയതുകൊണ്ട് അവന്റെ സൃഷ്ടികര്‍തൃത്വം അംഗീകരിക്കുകയല്ല മനുഷ്യന്റെ ജോലി. അല്ലാഹുവിന്റെ വിധികര്‍തൃത്വത്തില്‍ വിശ്വസിക്കുവാനും അവന്റെ പരമാധികാരത്തിന് വിധേയമാകുവാനും അവന്റെ പരമാധികാര വിഭാവനയില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുവാനുമല്ല മനുഷ്യനോട് അല്ലാഹു ആവശ്യപ്പെടുന്നത്' (ശബാബ്: 1987 ജൂലൈ:3)

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതുന്നു: 'അല്ലാഹുവിലും റസൂലിലും വിശ്വസിക്കാത്ത മുസ്ലിം നാമധാരികള്‍ ഒഴിച്ച് മറ്റു മുസ്ലിംകളാരും മനുഷ്യജീവിതത്തില്‍ വിധിവിലക്കുകള്‍ നിശ്ചയിക്കാനുള്ള പരമാധികാരം ഭരണകൂടത്തിനുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നു വ്യക്തം. അതിനാല്‍ രാഷ്ട്രീയമായ ശിര്‍ക്കില്‍നിന്ന് മുസ്ലിംകളെ മോചിപ്പിക്കുന്നതിന് ഒരു തീവ്രയത്നം സാധാരണ നിലയില്‍ അനിവാര്യമാകുന്നില്ല(മതം, രാഷ്ട്രീയം, ഇസ്വ്ലാഹീ പ്രസ്ഥാനം പേജ്:64)

'മതനിയമമല്ലാത്ത മറ്റു നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഈ പങ്കുചേര്‍ക്കല്‍ ഉണ്ടാകുന്നില്ല. ഗൃഹനായകന്‍ നിശ്ചയിക്കുന്ന ഗാര്‍ഹിക നിയമങ്ങളും രാഷ്ട്രിയമായി നിര്‍മിക്കപ്പെടുന്ന ഭൌതിക നിയമങ്ങളും തഥൈവ.... അന്താരാഷ്ട്ര നിയമങ്ങളും വ്യത്യസ്ഥമല്ല. ഇതെല്ലാം നിത്യജീവിതത്തില്‍ നാം കണ്ടുംകട്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്. ഇത്തരം നിയമങ്ങള്‍ക്കൊന്നും ദൈവികമായി യാതൊരു പവിത്രതയും കല്‍പ്പിക്കപ്പെടുന്നില്ല. ഈ വിഭാഗത്തില്‍ പെടുന്ന നിയമനിര്‍മാതാവ് റബ്ബോ, ദൈവമോ ആ നിയമം അനുസരിക്കുന്നവന്‍ മുശ്രിക്കോ ആകുന്നില്ല. ഇതെല്ലാം മനുഷ്യര്‍ക്ക് ചെയ്യാനാവുന്നതും അല്ലാഹു അനുവദിച്ചതുമാകുന്നു. മതനിയമനിര്‍മാണം അങ്ങനെയല്ല. '(ഇബാദത്ത് വിക്ഷണങ്ങളുടെ താരതമ്യം . പേജ്:57)

എം.ഐ മുഹമ്മദലി സുല്ലമി എഴുതുന്നു: 'മതപരമായ കാര്യങ്ങളെല്ലാം തന്നെ നബി മുസ്ലിംകളെ പഠിപ്പിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകാടുത്തിട്ടില്ല.....എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ട് തന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്റെ സ്വഭാവം, തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍പോലും ഇസ്ലാമിന് സുവ്യക്തമായ നിര്‍ദ്ദേശങ്ങളില്ല. (ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനത്തിലൂടെ: പേജ്:69,70)

പ്രമുഖ മുജാഹിദ് പണ്ഡിതനായ എന്‍.വി. മുഹമ്മദ് സക്കരിയ്യ അരീക്കോട് എഴുതുന്നു: 'ഇസ്ലാമിലെ തൌഹീദിന് രണ്ട് വശങ്ങളുണ്ട്. ഒന്ന് ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൌഹീദുല്‍ ഇബാദത് അഥവാ തൌഹീദുല്‍ ഉലൂഹിയ്യ എന്ന് പറയുന്നു. ഈ തൌഹീദാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. രണ്ട്: രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം.-ഇതിന് തൌഹീദുല്‍ റുബൂബിയ്യ എന്ന് പറയുന്നു. ഗുണവിശേഷണങ്ങളിലെ ഏകത്വം(തൌഹീദുല്‍ അസ്മാഇ വസ്സ്വിഫാത്), സൃഷ്ടിപ്പ്(ഖല്‍ഖ്), നിയമനിര്‍മാണം(തശ്രീഅ്) തുടങ്ങി ഉലൂഹിയ്യത്തില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളാണ് റുബൂബിയ്യത്തിലെ തൌഹീദ് കൊണ്ടുദ്ദേശിക്കുന്നത്'. (നോക്കുക: ഫെയ്സ് റ്റു ഫെയ്സ് മുജാഹിദ് ജമാഅത്ത് സംവാദം . പേജ്:81, ഇന്‍സാഫ് പബ്ലിഷേഴ്സ്, അരീക്കോട്)

എന്താണിതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നത്?. അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരം മതപരമായ മേഖലയിലാണെന്നും അത് മറ്റുള്ളവര്‍ക്ക് അംഗീകരിക്കുന്നതേ ശിര്‍ക്കാവൂ എന്നും രാഷ്ട്രീയ മേഖല അതിന്ന് വിധേയമല്ലാത്തതും മനുഷ്യര്‍ക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്നവിധം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ടുതന്നതുമാണ് എന്നല്ലേ?. എങ്കിലും, അപാരമായ ചര്‍മസൌഭാഗ്യം കൊണ്ടായിരിക്കാം, മുജാഹിദുകളില്‍ ചിലര്‍ ഇടക്കിടെ പറഞ്ഞുകാണ്ടിരിക്കും: 'സലഫികള്‍ രാഷ്ട്രീയവും സാമ്പത്തികവുമുള്‍പ്പെടെ യാതൊരു മേഖലയും ദൈവിക നിയമങ്ങള്‍ക്കതീതമായി ഗണിച്ചിട്ടില്ല'(എ.എച്ച്, ശബാബ്: 1996 ജൂണ്‍:28) എന്ന്!. കാര്യങ്ങള്‍ അട്ടിമറിക്കാനും മുമ്പ് പറഞ്ഞതിനെ നിഷേധിക്കാനുമുള്ള ഈ അപാരമായ കഴിവുതന്നെയാണ് മുജാഹിദുകളുടെ നിലനില്‍പ്പിന്നാധാരം. ഇവിടെ 'സലഫികള്‍' എന്ന് പറഞ്ഞത് ലോക സലഫികളെ കുറിച്ചാണെങ്കില്‍ അതുശരിയാണ്. കേരളത്തിലെ മുജാഹിദുകളെ ഉദ്ദേശിച്ചാണെങ്കില്‍ ശുദ്ധ വ്യാജമാണതെന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമുണ്ടോ?. വേണമെങ്കില്‍ ഏതാനും ഉദാഹരണങ്ങള്‍ കൂടി കാണുക:

എം.ഐ തങ്ങള്‍: 'മുസ്ലിംകള്‍ ഭൂരിപക്ഷവും അമുസ്ലിംകള്‍ ന്യൂനപക്ഷവുമായ ഒരു രാജ്യത്തും, മുസ്ലിംകള്‍ ന്യൂനപക്ഷവും അമുസ്ലിംകള്‍ ഭൂരിപക്ഷവുമായ ഒരു രാജ്യത്തും രണ്ടിലും സെക്യുലര്‍ ഭരണരീതി സ്വീകരിക്കുന്നതിനെ പറ്റി എന്തുപറയുന്നു' എന്ന ചോദ്യത്തിന്, ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്ഥിരമായി എഴുന്നള്ളാറുള്ള മുജാഹിദ്/ലീഗ് നേതാവ് എം.ഐ തങ്ങള്‍ നല്‍കിയ മറുപടി കാണുക: ഇരട്ടത്താപ്പ് മാന്യമായ ഒരു നിലപാടല്ല. ഒരു പ്രശ്നത്തിനും ഇത് പരിഹാരവുമല്ല. ഭൂരിപക്ഷമായിടത്ത് മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു നിലപാട് മാത്രമേ, ന്യൂനപക്ഷമാകുന്നിടത്തും സ്വീകരിക്കാവൂ. അല്ലെങ്കില്‍ അവസരവാദികളുടെ മതം എന്ന ചീത്തപ്പേര് ഇസ്ലാമിന് വാങ്ങിക്കൊടുക്കലാകുമത്.(ബഹുമത സമൂഹത്തിലെ മുസ്ലിം, പ്രസാധനം: യുവത ബുക്ക് ഹൌസ്, പേജ്:29).

സി.ടി അബ്ദുര്‍റഹീം: മുസ്ലിംകള്‍ ന്യൂനപക്ഷമായേടങ്ങളില്‍ സെക്യുലറിസമാണ് വേണ്ടതെന്നും അവര്‍ ഭൂരിപക്ഷമായാല്‍ സെക്യുലറിസം പാടില്ലെന്നുമുള്ള വാദം വര്‍ഗീയവും പക്ഷപാതപരവുമാണ്. അതിന് ഇസ്ലാമിന്റെ പിന്‍ബലം അവകാശപ്പെടുന്നത് വങ്കത്തം മാത്രമാകുന്നു.

'ഇസ്ലാമിക ഭരണം എന്ന സങ്കല്‍പത്തിന്റെ ദാര്‍ശനികതയും പ്രായോഗികതയും താങ്കളുടെ കാഴ്ചപ്പാടില്‍ എങ്ങനെ?.' എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം എഴുതുന്നു: ആധുനിക ബഹുമത രാഷ്ട്ര സംവിധാനത്തില്‍ മതരാഷ്ട്രവാദം ആരോഗ്യകരമല്ല. അത് വര്‍ഗീയതയിലേക്കും കലാപങ്ങളിലേക്കും അങ്ങനെ രാഷ്ട്രത്തിന്റെ തന്നെ തകര്‍ച്ചയിലേക്കുമാണ് നയിക്കുകെ. (അതേ പുസ്തകം, പേജ്:24).

പി. മുഹമ്മദ് കുട്ടശ്ശേരി: ഇസ്ലാമിക ഭരണം എന്ന പ്രയോഗം അവ്യക്തത നിറഞ്ഞതും ഓരോ വിഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനത്തിന് വിധേയവുമായ പ്രയോഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഹുക്മ്, ഹകമ എന്നീ പദങ്ങളുണ്ടെങ്കിലും ഭരണം എന്ന ഇന്നത്തെ സാങ്കേതികാര്‍ഥത്തിന് അത് ഉപയോഗിക്കപ്പെട്ടിട്ടില്ല. മുഹമ്മദ് നബി വന്നത് ഒരിസ്ലാമിക ഭരണം സ്ഥാപിക്കാനല്ല. മദീന ഒരു രാഷ്ട്രവും നബി അതിന്റെ തലവനുമായിരുന്നില്ല. രാഷ്ട്രത്തലവന്‍ എന്ന നിലക്കല്ല നബിയെ അനുസരിക്കാന്‍ മുസ്ലിംകള്‍ ആജ്ഞാപിക്കപ്പെട്ടത്. (ബഹുമത സമൂഹത്തിലെ മുസ്ലിം, പേജ്:10).

(അമുസ്ലിം ന്യൂനപക്ഷത്തിന് പൂര്‍ണ സംരക്ഷണവും അവസര സമത്വവും മതസ്വാതന്ത്യ്രവും വാഗ്ദത്തം ചെയ്യുന്ന ഇസ്ലാമിക ഭരണത്തെ കുറിച്ച് വികലമായ ഇത്തരം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മുജാഹിദ് മൌലവിമാര്‍, രാജ്യത്ത് നിലവിലുള്ളതും മതേതര-ഭൌതിക പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുന്നതാണ് മേലുദ്ധരിച്ച പുസ്തകത്തില്‍ തുടര്‍ന്ന് കാണുന്നത്. 13,26,32,37 പേജുകള്‍ നോക്കുക)

ഇസ്ലാമിക രാഷ്ട്രീയത്തെയും അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെയും നിഷേധിക്കും വിധം തങ്ങളുടെ നേതാക്കന്മാര്‍ ഇത്രയൊക്കെ എഴുതിവിട്ടിട്ടും ചില മുജാഹിദ് സുഹൃത്തുക്കള്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്ന 'ഉത്തരം മുട്ടിക്കുന്ന' ചില ചോദ്യങ്ങള്‍ കാണുക: 'ജമാഅത്തെ ഇസ്ലാമിയും കാന്തപുരം സുന്നികളും മുജാഹിദുകളുടെ രാഷ്ട്രീയവും' എന്ന ലേഖനത്തില്‍ 2009 ഫെബ്രുവരിയിലെ അല്‍ ഇസ്വ്ലാഹ് മാസികയില്‍ എം.പി.എ ഖാദിര്‍ കരുവമ്പൊയില്‍ എഴുതുന്നു: 'കാന്തപുരം സുന്നികളോടും ജമാഅത്തെ ഇസ്ലാമിക്കാരോടും വിനയത്തിന്റെ ഭാഷയില്‍ ചോദിക്കട്ടെ, 1) ഇസ്ലാമില്‍ രാഷ്ട്രീയമേ ഇല്ലെന്ന് മുജാഹിദുകള്‍ എവിടെയാണ് എഴുതുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തത്?. സാമ്പിളിന് ഒന്നെങ്കിലും സലക്ഷ്യം ഉദ്ധരിക്കൂ. സാധ്യമല്ലെങ്കില്‍ ഇനിയെങ്കിലും ഈ നുണ പിന്‍വലിക്കൂ. 2). രാഷ്ട്രീയത്തിലാകുമ്പോള്‍ എന്തുമാകാമെന്ന് മുജാഹിദുകള്‍ എവിടെയാണ് എഴുതുകയും പറയുകയും ചെയ്തത്?. എങ്കില്‍ സലക്ഷ്യം അവയൊന്ന് ഉദ്ധരിക്കൂ.'.(പേജ്:4)

ചര്‍മ സൌഭാഗ്യത്തിന്റെ പാരമ്യം എന്നല്ലാതെ ഇതേകുറിച്ച് എന്തുപറയാന്‍?. നേരത്തെ ഉദ്ധരിച്ച മുജാഹിദ് മൌലവിമാരുടെ വാചകങ്ങളൊക്കെ ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും അവിടെ അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ കണിശമായി പാലിക്കേണ്ടതുണ്ടെന്നുമാണോ തെളിയിക്കുന്നത്?. അതോ രാഷ്ട്രീയമെന്നത് മനുഷ്യര്‍ക്ക് ഇഷ്ടംപോലെ കൈകാര്യം ചെയ്യാവുന്നതും 'നിങ്ങള്‍ക്കാണ് കൂടുതലറിയുക' എന്നുപറഞ്ഞ് ഇസ്ലാം അവര്‍ക്ക് വിട്ടുകാടുത്തതുമായ ഭൌതിക കാര്യമാണെന്നോ?. മതനേതാക്കളോ രാഷ്ട്രീയ തമ്പുരാക്കന്മാരോ ആരാകട്ടെ, അവരെയൊന്നും നിരുപാധികം അനുസരിക്കാവതല്ല; അനുസരിച്ചാല്‍ അത് ശിര്‍ക്കാണ് എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞതാണ് മുജാഹിദുകള്‍ക്ക് അവരോട് ഇത്രയും എതിര്‍പ്പുണ്ടാകാന്‍ കാരണമെന്നല്ലേ ഉമര്‍ മൌലവി എഴുതിവിട്ടത്?. 'രാഷ്ട്രീയത്തിലായാല്‍ എന്തുമാകാം, ആരെയും എങ്ങനെയും അനുസരിക്കാം' എന്നല്ലാതെ മറ്റെന്താണ് ഇതിന്നര്‍ഥം?. 'രാഷ്ട്രീയത്തില്‍ എന്തുമാകാമെന്ന ധാരണയല്ല മുജാഹിദുകള്‍ക്കുള്ളതെ'ങ്കില്‍ പിന്നെ എങ്ങനെയാണ് നിലവിലെ രാഷ്ട്രീയ സംഘടനകളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുള്‍പ്പെടെ നൂറുകണക്കിന് മുജാഹിദ് പ്രവര്‍ത്തകര്‍ ചേക്കേറിയിരിക്കുന്നത്?. 'മുജാഹിദുകള്‍ക്ക് നിലവിലുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും അതൊന്നും തൌഹീദിന്ന് വിരുദ്ധമല്ലെ'ന്നും തുറന്നെഴുതിയത് 'വിചിന്തന'മല്ലേ?.(2009 ഫെബ്രുവരി 6) കാഴിക്കോട് മുതലക്കുളത്തുവെച്ച് ക.എന്‍.എം പ്രസിഡണ്ട് ഇതേകാര്യം ആവര്‍ത്തിച്ചു പറഞ്ഞത് മുജാഹിദുകള്‍ക്ക് ബാധകമല്ലെന്നാണോ?. അതോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുള്‍പ്പെടെ ഏത് മതേതര-ഭൌതിക സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാലും അതൊന്നും 'രാഷ്ട്രീയ രംഗത്ത് എന്തുമാകാം' എന്നതില്‍ പെടുകയില്ല എന്നാണോ മുജാഹിദ് വാദം?. എങ്കില്‍ അതേകുറിച്ച് 'വൈരുദ്ധ്യാധിഷ്ഠിത മുജാഹിദ് രാഷ്ട്രീയവാദം' എന്നല്ലാതെ മറ്റെന്തുപറയാന്‍?. ('തെളിയിക്കാനാവാത്ത ജമാഅത്ത് നുണ' എന്ന മുജാഹിദ് മൌലവിയുടെ 'നുണ'യെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ വരും ലേഖനങ്ങളില്‍ പ്രതീക്ഷിക്കുക).

ഇസ്ലാമിക രാഷ്ട്രീയത്തെയും രാഷ്ട്രീയ രംഗത്തെ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെയും പച്ചയായി നിഷേധിക്കുന്ന ഏതാനും ഉദാഹരണങ്ങള്‍ കൂടി കാണുക:

'ഇസ്ലാമിക് ഫണ്ടമെന്റലിസം: സത്യവും മിഥ്യയും' എന്ന തലക്കെട്ടില്‍ 1996 ജൂലൈ 13ലെ ചന്ദ്രക ആഴ്ചപ്പതിപ്പില്‍(ലക്കം:47) മുഹമ്മദ് ഈസാ എഴുതുന്നു: 'ഇസ്ലാം വിഭാവനം ചെയ്യുന്ന രാഷ്ട്രീയ വ്യവസ്ഥിതി ഡെമോക്രസി യാണെന്ന് മൌദൂദി പറയുമ്പോള്‍ അദ്ദേഹത്തിന്റെ സങ്കല്‍പത്തിലുള്ളത് ഇസ്ലാംമത പ്രവാചകന്റെ കാലത്തെ മദീനാ ഭരണവ്യവസ്ഥയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഒരു ഭരണ വ്യവസ്ഥയുടെ മാതൃകയില്‍ ആധുനിക കാലത്ത് ഒരു രാഷ്ട്രസംവിധാനം അസാധ്യമാണെന്ന വസ്തുത നാം കണ്ടുകഴിഞ്ഞതാണ്....

ഭരണഘടന പ്രകാരം പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു രാജ്യത്ത് നിവസിക്കുന്ന മുസ്ലിംകള്‍ മൌദൂദിയുടെ പരമാധികാരം സംബന്ധിച്ച വ്യാഖ്യാനം വിശ്വാസപ്രമാണമായി സ്വീകരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കുന്നത് രസകരമായിരിക്കും. മനുഷ്യനിര്‍മിതമായ ആ രാജ്യത്തെ ഭരണഘടനക്കും ജനങ്ങളുടെ പരമാധികാരത്തിനും നിരുപാധികമായ സമ്മതവും അംഗീകാരവും നല്‍കുവാന്‍ ഇതര പൌരന്മാരോടൊപ്പം മുസ്ലിംകളും ബാധ്യസ്ഥരാണ്. എന്നാല്‍ മൌദൂദിയുടെ വ്യാഖ്യാനത്തില്‍ ഒരാള്‍ അല്ലാഹുവിന്റെ കല്‍പനയുടെ അവലംബമില്ലാതെ മറ്റാരുടെയെങ്കിലും കല്‍പന നിര്‍ബന്ധമായും അനുസരിക്കേണ്ടതാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ചെയ്യുന്ന ശിര്‍ക്ക് പോലെ തന്നെയുള്ള ശിര്‍ക്കാണ് അദ്ദേഹം ചെയ്യുന്നത്!. '(ജമാഅത്തെ ഇസ്ലാമിക്കാര്‍ സുന്നത്ത് നിഷേധികളും ഇസ്ലാമിക വിരുദ്ധരുമാണെന്ന് സ്ഥാപിക്കാനായി 'അണിയറക്കു പിന്നിലെ ജമാഅത്തെ ഇസ്ലാമി' എന്ന ഗ്രന്ഥമെഴുതിയ 'ഖുര്‍ആനും സുന്നത്തും പിന്‍പറ്റുന്ന' 'അഹ്ലുസ്സുന്നത്തിന്റെ ധീരനായ പോരാളി'യാണ് ലേഖകന്‍ എന്നുകൂടി ഓര്‍ക്കുന്നത് രസകരമായിരിക്കും).

അല്ലാഹുവിന് പുറമെ മറ്റാരെയും നിരുപാധികം അനുസരിക്കരുതെന്ന് പറഞ്ഞതാണ് ജമാഅത്തുമായി മുജാഹിദുകള്‍ക്കുള്ള കാര്യമായ അഭിപ്രായ വ്യത്യാസം എന്നും നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് പറയുന്നത് രാഷ്ട്രീയ-ഭരണ മേഖലകളിലല്ല, മതപരമായ മേഖലയില്‍ മാത്രമാണെന്നും അല്ലാഹു സ്രഷ്ടാവും താന്‍ സൃഷ്ടിയുമായതുകൊണ്ട് അല്ലാഹുവിന്റെ പരമാധികാരമംഗീകരിക്കാനല്ല മനുഷ്യന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് എന്നും മറ്റും സ്വന്തം നേതാക്കന്മാര്‍ ആവര്‍ത്തിച്ചെഴുതിയിട്ടും മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും നിരുപാധികമായ സമ്മതവും അംഗീകാരവും നല്‍കാന്‍ മുസ്ലിംകളെല്ലാം ബാധ്യസ്ഥരാണെന്ന് ജമാഅത്ത് വിമര്‍ശനത്തിലെ തങ്ങളുടെ സഹയാത്രികനും മുസ്ലിം സാമുദായിക സംഘടനയുടെ എഴുത്തുകാരനുമായ മാന്യദേഹം തുറന്നുപറഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ മുജാഹിദ് പണ്ഡിതന്‍ എന്‍.വി സക്കരിയ്യ എഴുതുന്നത് കാണുക: 'സലഫികള്‍ക്കെന്നല്ല, മുസ്ലിംകള്‍ക്കെല്ലാം പരമമായ ശക്തി അല്ലാഹുവാണ്. അവന്‍ ഉപാധിയില്ലാത്തവനും സമ്പൂര്‍ണനുമാണ്. അവനപ്പുറമുള്ള മറ്റൊരു ശക്തിയേയും മുസ്ലിംകള്‍ അംഗീകരിക്കുന്നില്ല. പരിഗണിക്കുന്നില്ല. അതിനവര്‍ തയാറുമല്ല. ഈ സമ്പൂര്‍ണ അനുസരണം അല്ലാഹുവിനാകണം എന്നതാണോ മുജാഹിദുകളും ജമാഅത്തും തമ്മിലുള്ള തര്‍ക്കം?. ലോകത്ത് ഏതെങ്കിലും മുസ്ലിം സ്വന്തം ഗവണ്‍മെന്റിനെ ഇത്തരമൊരു ശക്തിയായി കണക്കാക്കുന്നുണ്ടോ?. പിശാചിനെ കണക്കാക്കുന്നുണ്ടോ?. ഇല്ലെങ്കില്‍ മുസ്ലിംകളോടെന്തിനാണ് പരമമായ അനുസരണം അല്ലാഹുവിനാകണം എന്ന് പറയുന്നത്?. മര്‍ഹൂം ക.സി പറഞ്ഞതുപോലെ പരമമായ അനുസരണവും അടിമത്തവും പടച്ചതമ്പുരാനല്ലാതെ ആര്‍ക്കെങ്കിലും അവകാശപ്പെട്ടതാണെന്ന് ഏതെങ്കിലും ദൈവവിശ്വാസി കരുതുന്നുണ്ടോ?. ഉണ്ടെങ്കില്‍ ആര് ആരെ പറ്റിയാണെന്ന് വ്യക്തമാക്കണം. ഇല്ലെങ്കില്‍ നിരീശ്വരവാദികളല്ലാത്ത മുസ്ലിംകളുടെ മുമ്പിലെങ്കിലും ഈ പരമത്തിന്റെയും പരമാധികാരത്തിന്റെയും സോപ്പുകുമിളകളുമായി പ്രത്യക്ഷപ്പെടാതിരുന്നുകൂടെ?' (ഫെയ്സ് റ്റു ഫെയ്സ്, പേജ്: 121,122)

മുകളിലുദ്ധരിച്ച, മുജാഹിദ് മതേതര മുസ്ലിം ബുദ്ധിജീവികളുടെ വാചകങ്ങളുടെ നേരെ ഇരുകണ്ണുകളും മുറുക്കിച്ചിമ്മിക്കൊണ്ടുള്ള മുജാഹിദ് മൌലവിയുടെ ചോദ്യം ഉഗ്രനായിട്ടുണ്ട്, അല്ല അത്യുഗ്രനായിട്ടുണ്ട് അല്ലേ?. രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെ നിഷേധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കല്ലാതെ, സ്ഥല-കാല ബോധമുള്ള, മനുഷ്യകുലമൊന്നടങ്കം അവരുടെ ജീവിതത്തിലുടനീളം അല്ലാഹുവിനെ പരമാധികാരിയായംഗീകരിക്കണം എന്നാഗ്രഹിക്കുന്ന ഒരു മുവഹ്ഹിദിന് ഉന്നയിക്കാന്‍ കഴിയുന്നതാണോ ഇത്തരം ചോദ്യങ്ങള്‍?. രാഷ്ട്രീയ-ഭരണ മേഖലകളിലെ നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന തൌഹീദിന്റെ മര്‍മപ്രധാനമായ ഒരു വശം പാടെ നിരാകരിച്ച മോഡേണിസ്റ്റ് സെക്യുലറിസ്റ്റ് മുസ്ലിംകളെയും ഭൌതിക വാദികളെയും സമാനമനസ്കരെയും നേരിടാന്‍ ജമാഅത്തെ ഇസ്ലാമി ഒരുക്കിയ സുശക്തമായ കണിയില്‍ കേരളത്തിലെ നദ്വത്തുല്‍ മുജാഹിദീനും ചാടിവീണിട്ടുണ്ടെന്നതിനും അത്തരക്കാരെപ്പോലും ന്യായീകരിക്കുന്ന നാണമില്ലാത്ത നിലപാടാണ് ഹാക്കിമിയ്യത്തിന്റെ വിഷയത്തില്‍ മുജാഹിദുകള്‍ക്കുള്ളത് എന്നതിനും ഇതില്‍പരം തെളിവെന്തുവേണം?.

ഇനി, മുജാഹിദ് സുഹൃത്തുക്കള്‍ തങ്ങളുടെ മുഖപത്രങ്ങളില്‍ ഇടക്കിടെ ഉദാരമായി പേജുകള്‍ അനുവദിച്ച് ജമാഅത്തിനെതിരെ എഴുന്നള്ളിക്കാറുള്ള ഏതാനും 'മതേതര മുസ്ലിം ബുദ്ധിജീവികള്‍' പറയുന്നതുകൂടി കാണുക:

1998 ജൂണ്‍ 14 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.എന്‍ കാരശ്ശേരി അസ്ഗറലി എഞ്ചിനീയറുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറയുന്നു: 'മൌദൂദിയുടെ ഇസ്ലാമിക രാഷ്ട്രം (ജിന്നയുടെ മുസ്ലിം രാഷ്ട്രത്തില്‍നിന്ന്) തീര്‍ത്തും വ്യത്യസ്തമാണ്. അവിടെ ഡെമോക്രസി യില്ല. പൌര സ്വാതന്ത്യ്രമില്ല.

ജനങ്ങള്‍ക്ക് നിയമനിര്‍മാണത്തിന് അവകാശമോ അധികാരമോ ഇല്ല. ദൈവത്തിന്റെ നിയമം പുലരുന്ന ഒരു രാഷ്ട്രമാണത്. ശരീഅത്തിന് വിധേയമായ ഭരണം മാത്രം. ഇതിനെ അദ്ദേഹം 'തിയോ ഡെമോക്രസി' എന്ന് വിളിച്ചു. ഇത് ഇസ്ലാമിന്റെ ദുര്‍വ്യാഖ്യാനമാണ്. ഇന്ത്യക്കും ഇസ്ലാമിനും നിരക്കാത്ത സിദ്ധാന്തം'.

എം.എന്‍ കാരശ്ശേരി: 'മതമൌലികത അകവും പുറവും' എന്ന ഡോ. എം.എം അബ്രഹാം എഴുതിയ ഗ്രന്ഥത്തിന് ഡോ. എം.എന്‍ കാരശ്ശേരി 2008 ഏപ്രില്‍ ലക്കം കറന്റ് ബുക്സ് ബുള്ളറ്റിനില്‍ എഴുതിയ നിരൂപണത്തില്‍ 'മുഹമ്മദ് നബി ഒരു മാതൃകാ ഇസ്ലാമിക സ്റ്റേറ്റ് ആദ്യമായി മദീനയില്‍ സ്ഥാപിച്ചു' എന്ന ഗ്രന്ഥ കര്‍ത്താവിന്റെ പരാമര്‍ശത്തെ നിരൂപിച്ചത് ഇങ്ങനെയാണ്: 'നബി മദീനയില്‍ സ്ഥാപിച്ചത് ഇസ്ലാമിക സ്റ്റേറ്റാണ് എന്നുപറയാന്‍ യുക്തിയൊന്നുമില്ല. മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനിലോ അവരുടെ പ്രവാചകന്റെ വചനങ്ങളായ ഹദീസിലോ ഇസ്ലാമിക സ്റ്റേറ്റ് എന്ന ഒരു പദമോ സങ്കല്‍പമോ ഇല്ല. ഇസ്ലാം തന്നെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് എന്നുവ്യാഖ്യാനിച്ച ചിലര്‍ പില്‍കാലത്തുണ്ടാക്കിയ സങ്കല്‍പമാണത്'.

ഹമീദ് ചേന്നമംഗല്ലൂര്‍: 'രാഷ്ട്രീയ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി നേരിടുന്നവര്‍ കാല്‍പനികമായ (ഇസ്ലാമിന്റെ) സമ്പൂര്‍ണതാവാദം തള്ളിക്കളഞ്ഞേ മതിയാകൂ. തെളിവുകളുടെ ബലത്തില്‍തന്നെ അവര്‍ക്കത് ചെയ്യാവുന്നതാണ്. ഇസ്ലാമിന്റെ ആധാര രേഖയായ ഖുര്‍ആന്‍ 'ഇസ്ലാമിക രാഷ്ട്ര'ത്തെ കുറിച്ച് സംസാരിക്കുന്നേയില്ല. അതിനര്‍ഥം 'ഇസ്ലാമിക രാഷ്ട്രം' എന്ന പരികല്‍പന ഒരു പില്‍കാല സൃഷ്ടിയാണെന്നാണ്.' (മതങ്ങളുടെ രാഷ്ട്രീയക്കളി, മാതൃഭൂമി ആഴ്ചപ്പതിപ്പ്: 86:39)

കേരളത്തിലെ മുസ്ലിം മത/രാഷ്ട്രീയ സംഘടനകളും മുസ്ലിം നാമധാരികളും ബുദ്ധിജീവികളും പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികളുടെ കയ്യിലെ പാവകളായി മാറിയിട്ടുണ്ടെന്നതിന് ഇതില്‍പരം തെളിവെന്തുവേണം?. മുജാഹിദ്/ലീഗ് വീക്ഷണ പ്രകാരം നേരത്തെ നാം എടുത്ത് പറഞ്ഞ സകല സെക്യുലറിസ്റ്റുകളും ഇസ്ലാമിന്റെ ബദ്ധവൈരികളും മാത്രമല്ല, മക്കാമുശ്രിക്കുകളും ഇന്നത്തെ സകല ബഹുദൈവ വിശ്വാസികളുമടക്കം ദൈവവിശ്വാസികളായ മുഴുവന്‍ മനുഷ്യരും അംഗീകരിക്കുന്നതും ഒരുകാലത്തും തര്‍ക്ക വിഷയമായിട്ടില്ലാത്തതുമായ കാര്യമാണ് ഹാക്കിമിയ്യത്ത്. മനുഷ്യനിര്‍മിത വ്യവസ്ഥകള്‍ക്ക് നിരുപാധികമായ സമ്മതവും അംഗീകാരവും നല്‍കുന്നതുപോലും അത് തൌഹീദിനോ ഹാക്കിമിയ്യത്തിനോ വിരുദ്ധമാകുന്നില്ല!. ഇസ്ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്ര സംവിധാനം ആധുനിക കാലത്ത് തീര്‍ത്തും അസാധ്യമാണ്!. അതേസമയം നേരത്തെ നാം ഉദ്ധരിച്ചവരും അല്ലാത്തവരുമായ തലയെടുപ്പുള്ള സലഫി പണ്ഡിതന്മാരുടെ സുചിന്തിതമായ അഭിപ്രായമനുസരിച്ച് ഹാക്കിമിയ്യത്തിലുള്ള കൈകടത്തലുകള്‍ ലോകത്ത് എന്നും സംഭവിച്ചിട്ടുള്ളതും ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ മുസ്ലിം

ലോകത്തും വ്യാപകമായി നടന്നിട്ടുള്ളതും ഇന്നും നിലനില്‍ക്കുന്നതും നീണ്ട യത്നത്തിലൂടെയല്ലാതെ മാറ്റിയെടുക്കാന്‍ കഴിയാത്തതുമായ ഗുരുതരമായ അപചയമാണ്; ഇസ്ലാമിക നിയമങ്ങള്‍ ആധുനിക കാലഘട്ടത്തിന് ഫിറ്റല്ലെന്ന് പറയുന്നത് വ്യക്തമായ കുഫ്റാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നതും ദൈവേതര വ്യവസ്ഥകളെ പിന്തുടരുന്നതും തുല്യമാണ്.

ഇതുവരെയുദ്ധരിച്ച പണ്ഡിത വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നതനുസരിച്ച് മുജാഹിദുകളുടേയും സലഫികളുടേയും ഹക്കിമിയ്യത്ത് സംബന്ധമായ വീക്ഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:



മുജാഹിദ് വീക്ഷണം


* അധികാരാവകാശങ്ങളില്‍ അല്ലാഹുവിന്റെ ഏകത്വം എന്നത തൌഹിദില്‍ പ്രസക്തമല്ല.

* ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരവും നിയന്ത്രണാവകാശവും അല്ലാഹുവിന് മാത്രമാണെന്നതാണ് ദൈവിക ഭരണം(ഹുകൂമത്തുല്‍ ഇലാഹിയ്യ) എന്നത് കൊണ്ടുദ്ദേശ്യം. മനുഷ്യ ജീവിതവുമായോ, രാഷ്ട്രിയവുമായോ അതിന് ബന്ധമില്ല. ഉണ്ടെന്ന് വാദിക്കുന്നവര്‍ അധികാരമോഹമുള്ളവരാണ്.

* മതനിയമമല്ലാത്ത മറ്റു നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശിര്‍ക്ക സംഭവിക്കുന്നില്ല. ഈ വിഭാഗത്തില്‍ പെടുന്ന നിയമനിര്‍മാതാവ് റബ്ബോ, ദൈവമോ ആ നിയമം അനുസരിക്കുന്നവന്‍ മുശ്രിക്കോ ആകുന്നില്ല.

* അനുസരണ ശിര്‍ക്ക് എന്ന ഒരിനം ശിര്‍ക്കില്ല.

* ഭരണവും രാഷ്ട്രിയവും തൌഹീദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ പോലും വരുന്നില്ല. തികച്ചും ഭൌതികമായ അത്തരം കാര്യങ്ങള്‍ ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ട് തന്നതും അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതുമാണ്. സ്വര്‍ണം വാങ്ങാന്‍ മീന്‍മാര്‍ക്കറ്റില്‍ പോകാത്തത് പോലെ ഭരണ-രാഷ്ട്രിയ കാര്യങ്ങളെ കുറിച്ചറിയാന്‍ ഖുര്‍ആനോ സുന്നത്തോ പരതേണ്ടതില്ല.

സലഫീ വീക്ഷണം


* അല്ലാഹു ഇറക്കിയത് കൊണ്ട് വിധിക്കല്‍ തൌഹീദുല്‍ ഉലൂഹിയ്യത്തില്‍ ഉള്‍പ്പെടുന്നതാണ്. എന്തെന്നാല്‍ അത് അല്ലാഹുവിനുള്ള ഇബാദത്തുകളുടെ കൂട്ടത്തില്‍ പെട്ടതാണ്.

* ഹാക്കിമിയ്യത്ത് കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യരുടെജീവിത വ്യവഹാരങ്ങളില്‍ അവര്‍ എങ്ങനെ വര്‍ത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നതാണ്.

* ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് നിയമ നിര്‍മാണത്തിനുള്ള പരമാധികാരം- കയ്യടക്കി വെച്ചവരാണ്.

* ശിര്‍ക്ക് പലതരമുണ്ട്. അതിലൊന്നാണ ശിര്‍ക്കുല്‍ ഹാക്കിമിയ്യത്ത് അഥവാ അനുസരണ ശിര്‍ക്ക്. ആരാധനാ രംഗത്തെ ശിര്‍ക്കും ഭരണരംഗത്തെ ശിര്‍ക്കും സമാസമമാണ്. ദൈവേതര വ്യവസ്ഥയെ പിന്‍പറ്റുന്നന്നതും ബിംബങ്ങളെ ആരാധിക്കുന്നതും ഒരുപോലെയാണ.

* ഭൌതിക കാര്യങ്ങളിലാണെങ്കില്‍ പോലും-ഖുര്‍ആനും സുന്നത്തും അവലംഭിക്കാതെ-സ്വതന്ത്രമായി നിയമമുണ്ടാക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെയില്ല. ഉണ്ടെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്.

ഇസ്ലാമികതര ഭരണകൂടങ്ങള്‍ക്ക് നിരുപാധികമായ അനുസരണം വകവെച്ചുകാടുക്കുന്നവര്‍ മാത്രമല്ല, അങ്ങനെ വകവെച്ചുകാടുക്കുന്നതിന് തെറ്റില്ലെന്ന് വിശ്വസിക്കുന്നവരും അത് പത്ര പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ പോലും മുസ്ലിംകളിലുണ്ടെന്നും 'അതിനാല്‍ രാഷ്ട്രീയമായ ശിര്‍ക്കില്‍നിന്ന് മുസ്ലിംകളെ മോചിപ്പിക്കുന്നതിന് ഒരു തീവ്രയത്നം തന്നെ അനിവാര്യമാണെ'ന്നും ഇപ്പോഴെങ്കിലും മനസ്സിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രിയ മുജാഹിദ് സുഹൃത്തുക്കളേ, മേലുദ്ധരിച്ച, ഇസ്ലാമിക ലോകത്ത് ഇന്നേവരെ തര്‍ക്ക വിഷയമായിട്ടില്ലാത്ത, ഒരാളും നിഷേധിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത ഹാക്കിമിയ്യത്തിലുള്ള ശിര്‍ക്കിനെ അഥവാ അനുസരണ ശിര്‍ക്കിനെ കുറിച്ച്, അങ്ങനെ ഒരു ഇനം ശിര്‍ക്ക് തന്നെയില്ല എന്ന് പറയുന്ന നിങ്ങള്‍ പിന്നെ ഏത് ശിര്‍ക്കിനെതിരെയാണ് പൊരുതിക്കൊണ്ടിരിക്കുന്നത്?. എന്തടിസ്ഥാനത്തിലാണ്, 'ഞങ്ങളാണ്, ഞങ്ങള്‍ മാത്രമാണ് യഥാര്‍ഥ മുവഹ്ഹിദുകള്‍' എന്ന് വിശേഷിപ്പിച്ചുകാണ്ടിരിക്കുന്നത്?. ഏത്' 'തമ്പുരാക്കന്മാരെ' തൃപ്തിപ്പെടുത്താനാണ് ഇസ്ലാമികാദര്‍ശത്തിന്റെ അടിത്തറയുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ടതും, ഇസ്ലാമിക ലോകത്ത് സുസമ്മതമായതുമായ ഇത്തരം യാഥാര്‍ഥ്യങ്ങളെ പോലും നിഷേധിച്ചു കാണ്ടിരിക്കുന്നത്?. ഇസ്ലാമികതര പ്രത്യയശാസ്ത്രങ്ങളോടും വ്യവസ്ഥകളോടും അതിന്റെ പിണിയാളുകളോടുമുള്ള നിങ്ങളുടെ ഈ 'അനുരാഗാത്മക ഭ്രമ'മോ, അവര്‍ക്കുവേണ്ടി, ഇസ്തിഗാഥാ ശിര്‍ക്കിനെ നിഷേധിക്കുന്ന 'സുന്നി'കളെ കടത്തിവെട്ടുന്ന വീറോടും വാശിയോടും കൂടി അനുസരണ ശിര്‍ക്കിനെ വെള്ളപൂശുന്നതോ തൌഹീദിനെതിരാകില്ലെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത്?!. സ്വര്‍ഗത്തിന് പകരമായി അല്ലാഹുവിന് വിറ്റ ശരീരവും സമ്പത്തും ജീവിതവും രാഷ്ട്രീയക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്നതിന് ഖുര്‍ആനിലും സുന്നത്തിലും ന്യായങ്ങള്‍ കണ്ടെത്തുന്ന ഈ തന്ത്രം നെഞ്ചകത്തുള്ള കാര്യങ്ങളും കണ്ണിന്റെ കട്ടുനോട്ടവും സൂക്ഷ്മമായറിയുന്ന പടച്ചവന്റെ പരലോക വിചാരണയില്‍ വിലപ്പോവില്ലെന്നോര്‍ക്കുക.

No comments:

Post a Comment